
ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് വ്യാപനത്തിന്റെ അപകടസാധ്യതകൾ നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടനയുടെ കർശന മുന്നറിയിപ്പ്. എബോള സ്ഥിരീകരിക്കുന്ന ഒരൊറ്റ കേസ് പോലും, രോഗബാധയുള്ള രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ആഗോളതലത്തിൽ വലിയ തോതിൽ വ്യാപിക്കാൻ കാരണമായേക്കാമെന്ന് ഡബ്ല്യുഎച്ച്ഒയുടെ ആഫ്രിക്കൻ മേഖല ഡയറക്ടർ മുഹമ്മദ് യാക്കൂബ് ജനാബി വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.
നിലവിലെ എബോള വ്യാപനത്തെ, പ്രത്യേകിച്ച് ബുണ്ടിബുഗ്യോ എന്ന വകഭേദത്തെ നിസ്സാരമായി കാണുന്നത് വലിയ വിപത്താകും വരുത്തിവെക്കുക. നിലവിൽ ഈ വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രാജ്യാന്തര തലത്തിൽ ഹാന്റാ വൈറസിന് ലഭിച്ച അത്രയും ശ്രദ്ധ എബോളയ്ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സമ്പർക്കത്തിലൂടെയുള്ള ഒരൊറ്റ കേസ് മതി നമ്മെയെല്ലാം അപകടത്തിലാക്കാൻ. അതിനാൽ എബോളയ്ക്ക് ലോകം അർഹമായ ശ്രദ്ധ നൽകണമെന്നാണ് തന്റെ ആഗ്രഹവും പ്രാർത്ഥനയും മുഹമ്മദ് യാക്കൂബ് ജനാബി വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ യഥാർത്ഥ തോത് പൂർണ്ണമായി മനസ്സിലാക്കുന്നതിന് ജനങ്ങളുടെ നിരന്തരമായ യാത്രകൾ തടസ്സമുണ്ടാക്കുന്നുണ്ടെന്ന് യാക്കൂബ് ജനാബി പറഞ്ഞു.