Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഒടുവിൽ വീഴ്ച സമ്മതിച്ച് എൻ.ടി.എ; പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരണം

Published on 21 May, 2026
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഒടുവിൽ വീഴ്ച സമ്മതിച്ച് എൻ.ടി.എ; പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരണം

ന്യൂഡൽഹി: രാജ്യമൊട്ടാകെ വൻ ജനരോഷത്തിന് കാരണമായ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ വീഴ്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ഡൽഹിയിൽ ചേർന്ന വിദ്യാഭ്യാസ പാർലമെന്ററി സമിതി യോഗത്തിലാണ് എൻ.ടി.എ ഉദ്യോഗസ്ഥർ ഗുരുതരമായ ഈ പോരായ്മ പരസ്യമായി സമ്മതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായ എല്ലാ വിശദാംശങ്ങളും അടിയന്തരമായി സമർപ്പിക്കാൻ പാർലമെന്ററി സമിതി എൻ.ടി.എയ്ക്ക് കർശന നിർദേശം നൽകി. 22 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും, എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും സമിതി വ്യക്തമാക്കി.

​പാർലമെന്ററി സമിതി ചെയർപേഴ്സൺ ദിഗ്‌വിജയ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലേക്ക് എൻ.ടി.എ ചെയർപേഴ്സൺ, ഡയറക്ടർ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. പരീക്ഷാ നടത്തിപ്പിൽ ഉണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയ അധികൃതർ യോഗത്തിൽ സമ്മതിച്ചു. അതേസമയം, ജൂൺ 21-ഓടെ കുറ്റമറ്റ രീതിയിൽ പുനഃപരീക്ഷ നടത്താൻ തീരുമാനിച്ച കാര്യം എൻ.ടി.എ സമിതിയെ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ എന്നും അധികൃതർ വ്യക്തമാക്കി.

​പരീക്ഷാ നടത്തിപ്പിലെ ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നതിനെതിരെ പാർലമെന്ററി സമിതി ചെയർമാൻ ദിഗ്‌വിജയ് സിങ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുൻപ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുന്നോട്ടുവെച്ച ശുപാർശകൾ എൻ.ടി.എയും ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും നടപ്പാക്കാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ, പരീക്ഷാ പരിഷ്കരണങ്ങൾക്കായി നിയോഗിച്ച രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് എത്രത്തോളം പ്രായോഗികമാക്കി എന്നതിനെക്കുറിച്ചും സമിതി വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക