
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. തോൽവിക്ക് ശേഷവും പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാർ മുകുന്ദൻ രംഗത്തെത്തി. പിണറായി വിജയൻ ഇനി വിശ്രമിക്കണമെന്നും നമ്മുടെ കാലശേഷവും ഇടതുപക്ഷം നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള അഭിഭാഷക ബ്രാഞ്ച് അംഗമായ ഗോപകുമാറിന്റെ പരസ്യ പ്രതികരണം പാർട്ടി വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയന്റെ ദൃശ്യങ്ങൾ മുൻനിർത്തിയാണ് ഗോപകുമാറിന്റെ വിമർശനം. ഇടുങ്ങിയ പോഡിയത്തിൽ നിൽക്കുന്നതിന്റെ പ്രയാസം പിണറായി പറയുന്ന വിഷ്വൽസ് കണ്ടുവെന്ന് അദ്ദേഹം കുറിച്ചു. അടി പിന്നോട്ട് വെച്ചാൽ വീഴുമെന്നത് വാസ്തവമാണെന്നും, ഈയൊരു സാഹചര്യം ഒഴിവാക്കാൻ സഖാവ് പിണറായി വിജയൻ വിശ്രമ ജീവിതത്തിലേക്ക് മാറുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'വിശ്രമിക്കൂ പ്രിയ സഖാവേ' എന്ന അഭ്യർത്ഥനയോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനവകുപ്പിൽ നിർണായക ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയിൽ നിന്ന് തന്നെ ഇത്തരമൊരു തിരുത്തൽ പ്രസ്താവന വന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ താഴെത്തട്ടിൽ പ്രതിഷേധം പുകയുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ഫെയ്സ്ബുക്ക് കുറിപ്പിനെ വിലയിരുത്തുന്നത്. എന്നാൽ ഈ പരസ്യ പ്രതികരണത്തോട് പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.