
വയനാട്: മുണ്ടക്കൈ ടൗൺഷിപ്പിലെ ഒന്നാംഘട്ട പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കി 178 കുടുംബങ്ങള്‍ക്കുമുള്ള വീടുകള്‍ താമസത്തിനായി കൈമാറി. ഗുണമേന്മാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറിയത്. സ്‌കൂൾ തുറക്കുന്നതിനും മഴക്കാലം ആരംഭിക്കുന്നതിനും മുമ്പ് ടൗൺഷിപ്പിലേക്ക് താമസം മാറാനാണ് പല കുടുംബങ്ങളുടെയും തീരുമാനം.
പട്ടയവും ഉടമസ്ഥാവകാശ രേഖകളും കൈമാറിയ വീടുകളാണ് ഇപ്പോൾ താമസയോഗ്യമാക്കി ഗുണഭോക്താക്കൾക്ക് നൽകിയത്. നിലമൊരുക്കൽ മുതൽ ആരംഭിച്ച് 58 ഗുണമേന്മാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വീടുകൾ കൈമാറിയത്. അവസാന ഘട്ടത്തിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി മൂന്ന് പരിശോധനകളും നടത്തിയിട്ടുണ്ട്.
വ്യാഴാഴ്‌ച വരെ 159 വീടുകൾ കൈമാറിയിരുന്നത്. ഇന്നലെ 19 വീടുകൾ കൂടി കൈമാറിയതോടെ ഒന്നാംഘട്ടത്തിലെ 178 കുടുംബങ്ങൾക്കും വീടുകൾ ലഭിച്ചു. ഒന്നാം സോണിലെ ‘ഐ’ ക്ലസ്‌റ്ററിൽ 11 വീടുകളും ‘ജെ’ ക്ലസ്‌റ്ററിൽ എട്ട് വീടുകളുമാണ് അവസാനമായി കൈമാറിയത്. സർക്കാർ ഏജൻസിയായ കിഫ്കോണിൻ്റെ ‘ഫിറ്റ് ഫോർ ഹാൻഡ് ഓവർ’ സർട്ടിഫിക്കറ്റ് ഉറപ്പാക്കിയ ശേഷമാണ് താമസം അനുവദിക്കുന്നത്. ഇതിനിടെ ഒന്നാം സോണിലെ ‘ഡി’ ക്ലസ്‌റ്ററിലെ വീട്ടിൽ ഒരു കുടുംബം ഇതിനകം ഗൃഹപ്രവേശം നടത്തി.
ദുരന്തത്തിന് ശേഷം പുനരധിവാസ നടപടികളിലെ പ്രധാനഘട്ടമാണ് വീടുകളുടെ കൈമാറ്റം . ഇരുപതിലധികം കുടുംബങ്ങൾ ഉടൻ താമസം ആരംഭിക്കുമെന്ന് ജില്ലാ ഭരണ സംവിധാനത്തെ അറിയിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ടൗൺഷിപ്പ് സജീവ താമസ മേഖലയായി മാറാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.