
ഡൽഹി: രാഷ്ട്രീയ പാര്‍ട്ടികളാൽ സമ്പന്നമായ രാജ്യത്ത് ഒരു അപ്രതീക്ഷിത പാർട്ടി കൂടി വരവറിയിച്ചിരിക്കുന്നു.-കോക്രോച്ച് ജനതാ പാർട്ടി. കോക്രോച്ച് ജനതാ പാർട്ടിക്ക് കഷ്ടിച്ച് രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമേയുള്ളൂ. എന്നിട്ടും, ഇതിനകം 40,000 അംഗങ്ങളെ അവർ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് അനുയായികളെ അവർ ആകർഷിച്ചു, കൂടാതെ സംഘടനയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച രണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിമാരെ പോലും അവർ "സമ്മതിച്ചു".
"ഭരണത്തിൽ നിരാശരായ" ആളുകൾക്കുള്ള ഒരു പ്രസ്ഥാനമായാണ് സിജെപി സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. അഭിജീത് ദിപ്കെ സ്ഥാപിച്ച പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇതുവരെ സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ്, തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ജോഷി എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ ഇതിൽ പങ്കാളികളാകുന്നത് കാണാം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി.കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. 'യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ 'കോക്രോച്ചു'കളും 'പരാന്നഭോജികളു'മാണ്' എന്നായിരുന്നു പരാമര്‍ശം.
ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുന്ന പ്രാണിയാണ് പാറ്റയെന്നും അതുകൊണ്ട് അതിനെ പ്രതീകമാക്കിയതെന്നും സൃഷ്ടാക്കൾ ചൂണ്ടിക്കാട്ടുന്നു. കോക്രോച്ച് പാര്‍ട്ടി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ട്രെൻഡുകളിൽ ഒന്നായി മാറി,ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിനാളുകളെയാണ് ആകര്‍ഷിച്ചത്. 50,000ത്തിലധികം അംഗങ്ങൾ പാര്‍ട്ടിയിൽ ചേര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്.
സിജെപിയിൽ ഇതിനോടകം 25,000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് https://cockroachjantaparty.site/ എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ വെബ്സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്.