
ലഖ്‌നൗ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഗോളതലത്തിൽ രൂക്ഷമായി തുടരുന്ന സംഘർഷങ്ങൾ രാജ്യത്തെ ഇന്ധനവില വർദ്ധനവിലേക്കും ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിലേക്കും നയിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. റായ്ബറേലിയിലും അമേഠിയിലും നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
പ്രതിസന്ധി സമ്പന്നരെ ബാധിക്കില്ലെന്നും മറിച്ച് സാധാരണക്കാരെയാവും നേരിട്ട് ബാധിക്കുകയെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. "ആരാണ് കഷ്ടപ്പെടുക? അദാനിയും അംബാനിയും അല്ല. അവർ അവരുടെ കൊട്ടാരങ്ങളിൽ സുരക്ഷിതരായിരിക്കും. ഇന്ത്യയിലെ കർഷകർ, തൊഴിലാളികൾ, യുവാക്കൾ, ചെറുകിട വ്യാപാരികൾ എന്നിവരെയായിരിക്കും ഈ തിരിച്ചടി ബാധിക്കുക," രാഹുൽ പറഞ്ഞു.
"ലോകത്തിലെ എണ്ണയുടെ ഭൂരിഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ്. ലോകം ഇപ്പോൾ എണ്ണ, ഡീസൽ, രാസവളങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. പണപ്പെരുപ്പം ആകാശത്തോളമുയരും. കർഷകരും തൊഴിലാളികളും സാധാരണക്കാരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കാൻ പോകുന്നത്," രാഹുൽ ഗാന്ധി പറഞ്ഞു.