
കാലിഫോർണിയ സാൻ ഡിയാഗോ നഗരത്തിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയിൽ രണ്ടു കൗമാരക്കാർ നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ മരിച്ചു. ഇസ്‌ലാമിക വിദ്വേഷം എന്നു സംശയിക്കുന്ന ആക്രമണത്തിൽ പ്രതികളായ രണ്ടു പേരും സമീപത്തൊരു കാറിൽ സ്വയം വെടിവച്ചു മരിച്ചതായി കാണപ്പെട്ടു.
ഇസ്ലാമിക് സെന്റർ സെക്യൂരിറ്റി ഗാർഡ് അമിൻ അബ്ദുല്ലയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. എട്ടു മക്കളുടെ പിതാവായ അബ്ദുല്ല കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നതു തടയാൻ സ്വന്തം ജീവൻ നൽകിയെന്നു പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മറ്റൊരാൾ സമീപത്തെ ഗ്രോസറി സ്റ്റോർ ഉടമയാണ്.
കെയ്ൻ ക്ലാർക് (17), കാലേബ് വേലാസ്‌ക്‌സ് (18) എന്നിവരാണ് സ്വയം ജീവനൊടുക്കിയ പ്രതികൾ. ഇവരുടെ കാറിൽ ഇസ്‌ലാം വിദ്വേഷം എഴുതി വച്ചിരുന്നു.
മാതാപിതാക്കളുടെ ആയുധമെടുത്താണ് ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു. മാഡിസൺ ഹൈ സ്കൂൾ വിദ്യാർഥിയായ ക്ലാർക് ഗുസ്തിക്കാരനുമാണ്.
ഇസ്ലാമിക് സെന്റർ സ്കൂളും അവിടത്തെ വിദ്യാർഥികളും സുരക്ഷിതരാണെന്നു ഇമാം താഹ ഹസൻ പറഞ്ഞു.
ആദ്യത്തെ വിവരം കിട്ടി നാലു മിനിറ്റിനകം സ്ഥലത്തെത്തിയെന്നു പോലീസ് പറയുന്നു. നൂറോളം ഓഫിസർമാർ ഇസ്ലാമിക് സെന്ററിൽ പാഞ്ഞുകയറി.
Three killed in San Diego mosque shooting