
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റു. മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിൽ പ്രവർത്തിക്കും.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്‍റെ മൂന്നാം നിലയിൽ ആണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ. ഭരണപരമായ കാര്യങ്ങളിൽ ഇരു നേതാക്കൾക്കും എളുപ്പത്തിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന രീതിയിലാണ് ഓഫീസുകളുടെ ഘടന.
അതേസമയം പുതിയ മന്ത്രി സഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്‍റെ രണ്ടാം നിലയിലായിരിക്കും. മുമ്പ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്‍റെ പഴയ ഓഫീസിലേയ്ക്കു തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്.
സുപ്രധാനമായ ആഭ്യന്തര- വിജിലൻസ് വകുപ്പുകളുടെ ഫയൽ നീക്കങ്ങൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കും അനുയോജ്യമായ രീതിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഈ ഓഫീസിൽ ഒരുക്കിയിട്ടുള്ളത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എപി അനിൽകുമാർ എന്നിവർ മുമ്പ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകൾ തന്നെ ഇത്തവണയും തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്.