
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായപ്പോഴും ഇപ്പോൾ പ്രതിപക്ഷ നേതാവാക്കിയപ്പോഴും പിണറായി വിജയന് മാത്രം എന്തിനാണ് പാർട്ടി ഇളവുകൾ നൽകുന്നതെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. ടി.എം. തോമസ് ഐസക്, സജി ചെറിയാൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുണ്ടായത്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തിൽ രൂക്ഷമായ വിമർശനമുയർന്നു. എം.വി. ഗോവിന്ദന്റെ പങ്കാളി പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. തുടർച്ചയായ വിമർശനങ്ങൾ ഉയർന്നിട്ടും എം.വി. ഗോവിന്ദൻ തന്റെ പ്രവർത്തന ശൈലി മാറ്റാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുയർന്നു. നിലവിലെ സംസ്ഥാന കമ്മിറ്റി സമ്പൂർണ്ണ പരാജയമാണെന്നും എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഈ കമ്മിറ്റിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് കെ. രാഘവൻ ആവശ്യപ്പെട്ടു.