
തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ചടങ്ങിൽ ജനശ്രദ്ധയാകർഷിച്ചത് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലെ വ്യത്യസ്തതകൾ. പതിവ് ശൈലികളിൽനിന്ന് മാറി സഗൗരവവും ഭാഷാ വൈവിധ്യവും കൊണ്ട് ചില നേതാക്കൾ ചടങ്ങിനെ വേറിട്ടു നിർത്തി. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ളവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചവറയുടെ ജനപ്രതിനിധി ഷിബു ബേബി ജോൺ ദൈവനാമത്തിന് പകരം ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്താണ് വീണ്ടും മന്ത്രിപദത്തിലേക്ക് എത്തിയത്. ആർഎസ്പി നേതാവായ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന രീതിയിലാണ് ഗവർണർ മുമ്പാകെ ഒപ്പിട്ടത്.
സിഎംപി നേതാവായ സി പി ജോണും ഇതേ ശൈലി തന്നെയാണ് പിന്തുടർന്നത്. ദൈവനാമത്തിന് പകരം ‘സഗൗരവം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് മന്ത്രിയായി ചുമതലയേറ്റത്.
മുസ്ലിം ലീഗ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മുസ്ലിം ലീഗ് മന്ത്രിമാർ ‘സർവശക്തനായ അല്ലാഹുവിന്റെ’ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സംഘപരിവാർ ആക്രമണം ഭയന്നാണ് ലീഗ് മന്ത്രിമാർ ‘അല്ലാഹുവിന്റെ നാമത്തിൽ’ എന്ന പ്രയോഗം ഒഴിവാക്കിയതെന്നാണ് ഉയരുന്ന വിമർശനം.
പലവിധ വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കൂടുതൽ രാഷ്ട്രീയ വിമർശനങ്ങൾക്കും “ഓഡിറ്റിംഗിനും” വിധേയരാകുമെന്ന ഭയത്താലാണ് ലീഗ് മന്ത്രിമാർ ഇത്തവണ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതെന്നാണ് വിമർശനം.