
ബെംഗളൂരു: കൊലക്കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിന് സമീപം സംഘർഷാവസ്ഥ ഉടലെടുത്തു. നടൻ ആത്മഹത്യാശ്രമം നടത്തിയിട്ടില്ലെന്നും, പ്രചരിക്കുന്നത് കിംവദന്തികളാണെന്നും ജയിലിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച രാത്രി മുതൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും അവ വിശ്വസിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.
വിഷയം വിവാദമായി മാറിയതോടെ ജയിൽ ഡിജിപി അലോക് കുമാർ മാധ്യമങ്ങൾക്ക് വിശദീകരണം നൽകി രംഗത്തെത്തി. സിനിമാ താരം ദർശന്റെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം അഭ്യൂഹങ്ങൾ വിശ്വസിച്ച് ആരും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനടുത്തേക്ക് വരരുതെന്നും അലോക് കുമാർ പറഞ്ഞു.