
മുംബൈ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയിലെ ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന്, മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടു. മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 15 ഓളം വിമാനങ്ങൾ 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകി.
പുറപ്പെടുന്ന വിമാനങ്ങൾക്ക് പുറമെ, ലാൻഡ് ചെയ്തതിന് ശേഷം നിരവധി ഇൻകമിംഗ് വിമാനങ്ങളും ഒരു മണിക്കൂറോളം റൺവേയിൽ കിടക്കേണ്ടി വന്നു. തിങ്കളാഴ്ച രാവിലെ 11.45 നു ലാൻഡ് ചെയ്ത ഹൈദരാബാദ്-മുംബൈ എയർ ഇന്ത്യ വിമാനവും ഇതിൽ ഉൾപ്പെടുന്നു. ലാൻഡ് ചെയ്ത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞാണ് തങ്ങൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതെന്ന് ഈ വിമാനത്തിലെ യാത്രക്കാർ പറഞ്ഞു.