
ന്യൂഡൽഹി ;മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു ജി 2026 ലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. പരീക്ഷാ ക്രമക്കേടിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന കെമിസ്ട്രി പ്രൊഫസർ പി വി കുൽക്കർണിയെ സി ബി ഐ അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നുള്ള അധ്യാപകനായ ഇദ്ദേഹത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ ടി എ) വേണ്ടി പരീക്ഷാ നടത്തിപ്പിൽ പങ്കാളിത്തമുണ്ടായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ അവസാന വാരത്തിൽ കുൽക്കർണി തന്റെ വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. മനീഷ വാഗ്‌മറെ എന്ന മറ്റൊരു പ്രതിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികളെ ഇവിടേക്ക് എത്തിച്ചത്. ഈ ക്ലാസുകളിൽ വെച്ച് ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും കൃത്യമായ ഉത്തരങ്ങളും വിദ്യാർത്ഥികൾക്ക് പറഞ്ഞു നൽകി. വിദ്യാർത്ഥികൾ തങ്ങളുടെ നോട്ട്ബുക്കുകളിൽ കുറിച്ചെടുത്ത ഈ ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നതായി സി ബി ഐ കണ്ടെത്തി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയെത്തുടർന്ന് മേയ് 12 നാണ് റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. നീറ്റിന്റെ 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷ പൂർണ്ണമായും റദ്ദാക്കേണ്ടി വന്നത്.