
കല്‍പ്പറ്റ: കേരളത്തില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. വയനാട് കൽപ്പറ്റയിലും കോഴിക്കോട് കാരശ്ശേരിയിലുമാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ സി വേണുഗോപാലിന്റെ പേര് എടുത്ത് പരാമർശിച്ചാണ് പോസ്റ്ററുകൾ.
കൽപ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലിഷിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. പിന്നാലെ മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറൽ കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്.
ഇതൊരു ഭീഷണി പോസ്റ്റര്‍ അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്. കെ സി വേണുഗോപാല്‍ നിങ്ങളുടെ പെട്ടി തൂക്കി നടക്കുന്നയാളായിരിക്കും. പക്ഷെ കേരള ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ല, ആര്‍ ജി, പി ജി ഇതൊരു ഭീഷണിയല്ല ഈ വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ. ഇവിടെ നിന്നും ഇനി നിങ്ങള്‍ ജയിക്കില്ല. കേരളം മറ്റൊരു അമേഠി ആയിരിക്കും. സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നും പോസ്റ്ററിൽ സൂചിപ്പിക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെ പേരിന് മുൻതൂക്കമുണ്ടെന്ന വാർത്തകൾക്കിടെയാണ് ഹൈക്കമാൻഡിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.