
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിനിടെ തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് ഡി.എം.കെ തീരുമാനിച്ചത്. ഇതോടെ സഭയിൽ വോട്ടിംഗ് നടപടികൾ ഭരണപക്ഷത്തിന് അനുകൂലമാകുമെന്ന സൂചനകൾ ശക്തമായി.
പ്രതിപക്ഷ നിരയിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കി എ.ഐ.എ.ഡി.എം.കെ വിമത നേതാവ് എസ്.പി. വേലുമണി വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. വേലുമണിയുടെ ഈ നീക്കത്തിനെതിരെ എടപ്പാടി പളനിസ്വാമി (ഇ.പി.എസ്) വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി. വോട്ടെടുപ്പിനെ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയ പളനിസ്വാമി, സർക്കാരിനെതിരെ വോട്ട് ചെയ്യാൻ പാർട്ടി എം.എൽ.എമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. വിമതരുടെ നിലപാട് നിയമവിരുദ്ധമാണെന്ന് ആരോപിച്ച ഇ.പി.എസ് വിഭാഗം സഭയിൽ ഭരണപക്ഷവുമായി കടുത്ത വാക്കേറ്റത്തിലും ഏർപ്പെട്ടു.
വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകളിൽ ടി.വി.കെ വിജയം കണ്ടിരുന്നു. ടി.വി.കെ അംഗം ജെ. സിഡി പ്രഭാകറിനെ സ്പീക്കറായും രവിശങ്കറെ ഡെപ്യൂട്ടി സ്പീക്കറായും ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. ഇത് സർക്കാരിന് പ്രാഥമികമായ ആശ്വാസം നൽകിയെങ്കിലും വോട്ടെടുപ്പിൽ ഓരോ അംഗത്തിന്റെയും നിലപാട് നിർണ്ണായകമാണ്. ഡി.എം.കെയുടെ വിട്ടുനിൽക്കലും എ.ഐ.എ.ഡി.എം.കെയിലെ പിളർപ്പും വിജയ് സർക്കാരിന്റെ അതിജീവനം എളുപ്പമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതിനിടെ, ടി.വി.കെ എം.എൽ.എ ആർ. ശ്രീനിവാസ സേതുപതിക്ക് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത് സർക്കാരിന് തിരിച്ചടിയായി. സേതുപതിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മുൻ മന്ത്രിയും ഡി.എം.കെ നേതാവുമായ കെ.ആർ. പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സേതുപതിക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ലെന്ന കോടതി വിധി സഭയിലെ അംഗബലത്തെ ബാധിക്കുമെങ്കിലും ഭരണപക്ഷം ആത്മവിശ്വാസത്തിലാണ്.