
ഇറാൻ യുദ്ധം സംബന്ധിച്ചു ഭരണകൂടത്തെ വിമർശിക്കുന്ന യുഎസ് മാധ്യമങ്ങളെ പ്രസിഡന്റ് ട്രംപ് രാജ്യദ്രോഹികൾ എന്നു വിളിച്ചു. ഇറാന്റെ സൈന്യത്തെ മൊത്തം പൊളിച്ചടുക്കിയതിൽ അഭിമാനിക്കേണ്ടതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ആ രാജ്യം സാമ്പത്തിക ദുരന്തത്തിലാണ്.
യുഎസ് മാധ്യമങ്ങൾ ഇറാനു വ്യാജമായ പ്രത്യാശ നൽകി അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നു ട്രംപ് ആരോപിച്ചു. "ഇറാൻ സൈന്യം നന്നായി പൊരുതുന്നുണ്ടെന്നും മറ്റും എഴുതുന്നത് രാജ്യദ്രോഹ കുറ്റമാണ്. അതു വെറും നുണയാണ്.
"അവർ ശത്രുക്കളെ സഹായിക്കയാണ്. ഒരു പ്രത്യാശയ്ക്കും വകയില്ല എന്നിരിക്കെ ഇറാന് അവർ വ്യാജമായ പ്രത്യാശ നൽകുന്നു. ഈ അമേരിക്കൻ ഭീരുക്കൾ നമ്മുടെ രാജ്യത്തിനെതിരെ പ്രവർത്തിക്കയാണ്."
ഇറാന്റെ 159 കപ്പലുകൾ യുഎസ് മുക്കിയെന്നു ട്രംപ് അവകാശപ്പെട്ടു. "അവർക്കു നേവിയില്ല, എയർ ഫോഴ്‌സും തീർന്നു. സാങ്കേതിക വിദ്യ മൊത്തം ഇല്ലാതായി. അവരുടെ നേതാക്കളും തീർന്നു. രാജ്യം സാമ്പത്തിക ദുരന്തത്തിലുമാണ്."
യുദ്ധം സമാധാനപരമായോ അല്ലാതെയോ ജയിക്കുമെന്നു ചൈനയിലേക്കു പുറപ്പെടും മുൻപ് ട്രംപ് പറഞ്ഞു. അക്കാര്യത്തിൽ മറ്റാരുടെയും സഹായം ആവശ്യമില്ല.
Trump accuses media of treason