Image

ന്യൂയോര്‍ക്ക്: അമ്മയെയും മക്കളെയും തട്ടിക്കൊണ്ടുപോയി: രക്ഷപ്പെടുത്തിയതെന്ന് മകന്‍, അറസ്റ്റുമായി പോലീസ്

പി പി ചെറിയാന്‍ Published on 12 May, 2026
ന്യൂയോര്‍ക്ക്: അമ്മയെയും മക്കളെയും തട്ടിക്കൊണ്ടുപോയി: രക്ഷപ്പെടുത്തിയതെന്ന് മകന്‍, അറസ്റ്റുമായി പോലീസ്

ന്യൂയോര്‍ക് : ന്യൂയോര്‍ക്കില്‍ അമ്മയെയും രണ്ട് ചെറിയ മക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. 54 വയസ്സുകാരിയായ മൗന ഒമര്‍ സാലിഹ് അലി, 7-ഉം 9-ഉം വയസ്സുള്ള കുട്ടികള്‍ എന്നിവരെയാണ് ശനിയാഴ്ച പെരിന്റണിലെ താമസസ്ഥലത്തുനിന്ന് കാണാതായത്.

മൗനയുടെ മുതിര്‍ന്ന മകന്‍ ഒമര്‍ സാലിഹ് (30), സുഹൃത്തുക്കളായ ഗാമില്‍ അഹമ്മദ്, ഡാജൂര്‍ പോള്‍, അമര്‍ അബ്ദുള്ള ഖാസിം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളെ യെമനിലേക്ക് കടത്താനായിരുന്നു പ്രതികളുടെ നീക്കമെന്നും, ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും ഇവരെ ഒളിപ്പിക്കാനാണ് ശ്രമിച്ചതെന്നും പോലീസ് ആരോപിക്കുന്നു.

ഇതൊരു തട്ടിക്കൊണ്ടുപോകലല്ല, മറിച്ച് 'രക്ഷപ്പെടുത്തല്‍' ആണെന്നാണ് ഒമറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. തന്നെ സഹായിക്കണമെന്നും പോലീസ് സഹായം വേണമെന്നും ആവശ്യപ്പെട്ട് ഒമ്പത് വയസ്സുകാരന്‍ പ്ലേസ്റ്റേഷന്‍ 5 (PS5) വഴി സന്ദേശം അയച്ചിരുന്നതായി മകന്‍ അവകാശപ്പെടുന്നു.

കാണാതായ അമ്മയെയും മക്കളെയും സുരക്ഷിതരായി കണ്ടെത്തി. പ്രതികള്‍ക്കെതിരെ രണ്ടാം ഡിഗ്രി തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. മകന്‍ ഒമറിനെ ജിപിഎസ് നിരീക്ഷണത്തോടെ വീട്ടില്‍ തുടരാന്‍ കോടതി അനുവദിച്ചു.

ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ കുട്ടികളുടെ സ്‌കൂള്‍, ആരോഗ്യ കാര്യങ്ങളില്‍ അമ്മയെ സഹായിച്ചിരുന്നത് മകന്‍ ഒമറായിരുന്നുവെന്നും നിയമപരമായ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും ഇയാള്‍ വാദിക്കുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക