
വാഷിംഗ്ടൺ: മാതൃത്വത്തിന്റെ പദവിയും ആദരവും സമൂഹത്തിൽ പുനഃസ്ഥാപിക്കപ്പെടണമെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. മാതൃദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ സന്ദേശത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ജോലിക്കാര്യങ്ങളിൽ ധീരമായി നേതൃത്വം നൽകുമ്പോൾ തന്നെ കുടുംബത്തെയും മാതൃത്വത്തെയും മുൻനിർത്താൻ സ്ത്രീകൾക്ക് കഴിയണമെന്ന് അവർ ഓർമ്മിപ്പിച്ചു.
അമേരിക്കയുടെ സ്വഭാവരൂപീകരണത്തിലും വിദ്യാഭ്യാസത്തിലും ധാർമ്മികതയിലും അമ്മമാർ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. ജനാധിപത്യം ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും അടിസ്ഥാനം കുടുംബമാണെന്ന് മെലാനിയ ട്രംപ് പറഞ്ഞു.
ജോലിക്ക് കുടുംബത്തേക്കാൾ പ്രാധാന്യം നൽകുന്ന രീതി ശരിയല്ലെന്നും ഇത് രാജ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ നിരീക്ഷിച്ചു. അമ്മമാർക്ക് ബിസിനസ്സിലും മാതൃത്വത്തിലും ഒരേപോലെ തിളങ്ങാൻ സാധിക്കും. എന്നാൽ, കുടുംബമായിരിക്കണം ജീവിതത്തിന്റെ ആണിക്കല്ല്.
മക്കൾക്കായി പൂർണ്ണമായി നിലകൊള്ളാൻ അമ്മമാർ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിലും താല്പര്യങ്ങൾ കണ്ടെത്തുന്നതിലും ശ്രദ്ധിക്കണം. ഇത് സ്വാർത്ഥതയല്ല, മറിച്ച് കുടുംബത്തെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ ഒന്നാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന അമ്മമാരുടെയും വളർത്തമ്മമാരുടെയും ത്യാഗങ്ങളെ പ്രഥമ വനിത പ്രത്യേകം അഭിനന്ദിച്ചു.