
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വരണമെന്ന ആഗ്രഹം പരസ്യമാക്കി പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ. മുഖ്യമന്ത്രി പദവിയിലേക്കുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള നേതാക്കളിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് വേണുഗോപാലിനാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകാൻ സാധ്യതയുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
കെ.സി വേണുഗോപാലിന്റെ അനുഭവസമ്പത്തും പാർലമെന്റിലും അസംബ്ലിയിലും അദ്ദേഹം തെളിയിച്ച മികവുമാണ് ഇത്തരമൊരു പിന്തുണയ്ക്ക് പിന്നിലെന്ന് പത്മനാഭൻ വിശദീകരിച്ചു. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി പ്രവർത്തിക്കുന്ന വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ തന്റെ അർഹത തെളിയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഗുണങ്ങളും അർഹതയും മുൻനിർത്തിയാണ് താൻ ഈ തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് നേതാക്കളായ രമേശ് ചെന്നിത്തലയുമായും കെ.സി വേണുഗോപാലുമായും തനിക്ക് വ്യക്തിപരമായ അടുത്ത ബന്ധമുണ്ടെന്ന് പത്മനാഭൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പരിചയത്തിന്റെയും വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് വേണുഗോപാലിനെ താൻ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരളത്തെ നയിക്കാൻ വേണുഗോപാൽ പരമയോഗ്യനാണെന്നും ഊന്നിപ്പറഞ്ഞു.