
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചിട്ടും വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാത്തത് രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വഴിതുറക്കുന്നു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ അവഗണിക്കുന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ രൂപീകരണത്തിൽ വ്യക്തതയില്ലാത്തത് തമിഴ് രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
പ്രതിസന്ധി ഘട്ടത്തിൽ വിജയ്‌ക്ക് പിന്തുണയുമായി പ്രമുഖ ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ, വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് ഇതിൽ ശ്രദ്ധേയം. തമിഴ്നാട്ടിലെ ജനങ്ങൾ തങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ അദ്ദേഹത്തിന് ഭരിക്കാൻ അവസരം നൽകണമെന്നും ജനവിധി അംഗീകരിക്കണമെന്നും ഖുശ്ബു എക്സിൽ (ട്വിറ്റർ) കുറിച്ചു. നേരത്തെ കമൽ ഹാസൻ, വിശാൽ, പ്രകാശ് രാജ് എന്നിവരും വിജയ്‌ക്കായി നിലകൊണ്ടിരുന്നു. ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സി എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ടിവികെ സ്ഥാനാർത്ഥിയോടാണ് പരാജയപ്പെട്ടത്.
തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത് തമിഴ്നാടിന് തന്നെ നാണക്കേടാണെന്ന് കമൽ ഹാസൻ വിമർശിച്ചു. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാത്തത് തമിഴ് ജനതയുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഗവർണർ എന്തുകൊണ്ടാണ് വിജയ്‌ക്ക് അവസരം നിഷേധിക്കുന്നതെന്ന് ചോദിച്ച നടൻ വിശാൽ, ടിവികെയെ മാറ്റിനിർത്തി ഡിഎംകെ-അണ്ണാഡിഎംകെ സഖ്യം സർക്കാരുണ്ടാക്കാൻ ശ്രമിച്ചാൽ അത് ദുരന്തപൂർണ്ണമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
കുടുംബബന്ധങ്ങളും വ്യക്തിപരമായ സൗഹൃദങ്ങളും രാഷ്ട്രീയത്തിനതീതമായി വിജയ്‌ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഖുശ്ബുവിനെ മൂത്ത സഹോദരിയെപ്പോലെയാണ് വിജയ് കാണുന്നതെന്ന് സുന്ദർ സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ആത്മബന്ധമാണ് ഖുശ്ബുവിന്റെ നിലപാടിലും പ്രതിഫലിക്കുന്നത്. ഗവർണറുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും തമിഴ്നാടിന്റെ ഭരണതുടർച്ച. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകാനാണ് സാധ്യത.