
ഇന്ത്യൻ അമേരിക്കൻ സ്ട്രാറ്റജിക് അഫെയേഴ്‌സ് വിദഗ്ദ്ധൻ ആഷ്‌ലി ജെ. ടെല്ലിസിന്റെ പേരിലുള്ള ചാരക്കേസ് യുഎസ് ഫെഡറൽ കോടതി തള്ളി. അനധികൃതമായി അതീവരഹസ്യ രേഖകൾ കൈയ്യിൽ വച്ചു എന്ന കുറ്റം അദ്ദേഹത്തിന്റെ മേൽ ചുമത്തിയത് തെറ്റായ വകുപ്പുകൾ ഉപയോഗിച്ചാണ് എന്ന വാദം യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് മൈക്കൽ എസ്. നാച്മനോഫ് സ്വീകരിച്ചു.
വിർജീനിയയിലെ അലെക്‌സാന്ദ്രയിൽ വാദം കേട്ട കോടതി കേസ് തള്ളിയതായി ഒരൊറ്റ വാചകത്തിലുള്ള ഉത്തരവാണ് നൽകിയത്.
രാജ്യാന്തര സുരക്ഷയിലും വിദേശകാര്യ നയത്തിലും അറിയപ്പെട്ട പണ്ഡിതനായ ടെല്ലിസ് അതീവരഹസ്യമായ യുഎസ് പ്രതിരോധ രേഖകൾ ചൈനക്കാർക്കു കൈമാറി എന്നായിരുന്നു ആരോപണം. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലും പെന്റഗണിലും ജോലി ചെയ്യുന്ന കാലത്തു 11 രേഖകൾ വീട്ടിൽ കൊണ്ടുപോയി എന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
എന്നാൽ അനധികൃതമായി അതിരഹസ്യ വിവരങ്ങൾ കൈവശം വയ്ക്കുന്നവരുടെ മേൽ കുറ്റം ചുമത്താനുള്ള 793ആം വകുപ്പ് ടെല്ലിസിന്റെ കാര്യത്തിൽ പ്രസക്തമല്ലെന്നു അഭിഭാഷകർ വാദിച്ചു. ടെല്ലിസിനു വളരെ ഉയർന്ന സുരക്ഷാ ക്ലിയറൻസ് ഉണ്ടായിരുന്നു എന്നു മാത്രമല്ല അദ്ദേഹത്തെ ഗവൺമെന്റ് അതീവ രഹസ്യ രേഖകൾ ഏൽപ്പിച്ചിരുന്നു താനും. അക്കാര്യം കുറ്റപത്രത്തിൽ തന്നെ വ്യക്തമാണ്.
ദീർഘകാലമായി ദേശസുരക്ഷ, പ്രതിരോധം, ഇന്തോ-പാസിഫിക് നയം എന്നീ വിഷയങ്ങളിൽ ഗവൺമെന്റിന്റെ ഉപദേഷ്ടാവായിരുന്നു ടെല്ലിസ്.
Ashley Tellis espionage case dismissed