
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവപദ്ധതികൾക്കും പ്രാദേശിക സംഘർഷങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ അവരെ 'ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന്' ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമർശം.
ഇറാനെ ആണവായുധം കൈവശപ്പെടുത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസിൽ നടന്ന സ്മോൾ ബിസിനസ് സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സൈനിക ശേഷി നാമമാത്രമാണെന്നും അവർക്ക് നാവികസേനയോ വ്യോമസേനയോ റഡാർ സംവിധാനങ്ങളോ ഇല്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ നേതൃനിര തന്നെ ദുർബലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയ്ക്കായി അമേരിക്ക ആരംഭിച്ച 'പ്രോജക്ട് ഫ്രീഡം' എന്ന ദൗത്യത്തിന് കീഴിൽ ഇറാനുമായി ബന്ധമുള്ള ഏഴ് ചെറിയ ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തതായും ട്രംപ് വെളിപ്പെടുത്തി. ദക്ഷിണ കൊറിയൻ ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ചത്. യുഎഇക്ക് സമീപം നങ്കൂരമിട്ടിരുന്ന ദക്ഷിണ കൊറിയൻ കപ്പലിൽ സ്ഫോടനമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
അമേരിക്കയുടെ പുതിയ നാവിക ദൗത്യത്തിന് കീഴിൽ വിവിധ രാജ്യങ്ങൾ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സഖ്യകക്ഷികൾ ദൗത്യത്തിൽ പങ്കുചേരണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ആവശ്യപ്പെട്ടു. അതേസമയം, സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഇറാൻ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.