
പ്രയ (കേപ് വെർഡെ) അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാര കപ്പലിൽ മാരകമായ ഹന്റാവൈറസ് പടർന്നുപിടിച്ചതായി റിപ്പോർട്ട്. വൈറസ് ബാധയെത്തുടർന്ന് മൂന്ന് യാത്രക്കാർ മരിക്കുകയും മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയും ചെയ്യുന്നു. കപ്പലിൽ നാല് കനേഡിയൻ പൗരന്മാരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഓഷ്യൻ വൈഡ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ എം.വി ഹോണ്ടിയസ്' (m/v Hondius) എന്ന കപ്പലിലാണ് വൈറസ് ബാധയുണ്ടായത്. നിലവിൽ ആഫ്രിക്കൻ തീരത്തുള്ള കേപ് വെർഡെയ്ക്ക് സമീപമാണ് കപ്പൽ ഉള്ളത്.
കപ്പലിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതായി കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. എലികളിലൂടെയും മറ്റ് കരണ്ടുതിന്നുന്ന ജീവികളിലൂടെയും പടരുന്ന മാരകമായ രോഗമാണിത്. ഇവയുടെ മൂത്രം. ഉമിനീർ, വിസര്ജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ്
മനുഷ്യരിലെത്തുന്നത്.
വൈറസ് സാധാരണഗതിയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് വിരളമാണെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വിനോദസഞ്ചാര കപ്പലിൽ എങ്ങനെയാണ് ഇത്തരമൊരു വൈറസ് ബാധ ഉണ്ടായതെന്ന കാര്യം വ്യക്തമല്ല. ലോകാരോഗ്യ സംഘടന സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കപ്പലിലെ രണ്ട് ജീവനക്കാരുടെ നില വഷളായതിനെത്തുടർന്ന് അവരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കപ്പലിലുള്ള നാല് കനേഡിയൻ പൗരന്മാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.