
ഇറാനുമായുള്ള യുഎസിന്റെ ചർച്ചകൾക്കു മുൻപായി നടക്കുന്ന ആശയവിനിമയം ഭംഗിയായി പോകുന്നുണ്ടെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞു. ഇറാൻ വച്ച നിർദേശങ്ങൾ സ്വീകാര്യമല്ല എന്നു പറഞ്ഞ ട്രംപ് പക്ഷെ നയതന്ത്ര നീക്കങ്ങളെ കുറിച്ചു വിശദീകരിച്ചില്ല.
അതിനു മണിക്കൂറുകൾക്കു മുൻപ്, ഹോർമുസ് കടലിടുക്കിൽ കൂടി കപ്പലുകളെ കടത്തിവിടാൻ യുഎസ് നേവി സഹായിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 'പ്രൊജക്റ്റ് ഫ്രീഡം' എന്നു പേരിട്ട ഈ പരിപാടി അകമ്പടി സേവിക്കൽ അല്ലെന്നു സെന്റ്‌കോം വ്യക്തമാക്കി. ഹോർമുസ് കടക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്ന കപ്പലുകൾക്ക് സഹായം നൽകുക മാത്രമാവും ചെയ്യുക.
എന്നാൽ അത് വെടിനിർത്തൽ വ്യവസ്ഥകളുടെ ലംഘനമാണെന്നു ഇറാൻ ചൂണ്ടിക്കാട്ടി. ഹോർമുസ് ഇറാന്റെ നിയന്ത്രണത്തിൽ ആയിരിക്കെ യുഎസ് നേവി കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നത് സൈനികമായ ബലപ്രയോഗമാണ്.
ദൗത്യത്തിൽ 15,000 യുഎസ് സൈനികരും നൂറോളം വിമാനങ്ങളും മിസൈൽ നാശിനികളും ഡ്രോണുകളും ഉൾപെടുമെന്നു സെന്റ്‌കോം പറഞ്ഞു. മൈനുകൾ ഇല്ലാത്ത ഭാഗങ്ങളിലൂടെ കടന്നു പോകാൻ കപ്പലുകൾക്ക് സഹായം നൽകും.
ഇറാനെ വെല്ലുവിളിച്ചു ഈ ദൗത്യത്തിനു പുറപ്പെടുന്നവർ വിഡ്ഢികളാണെന്നു ഭരണകൂടത്തോട് അടുപ്പമുള്ള അക്കാദമിക് മുഹമ്മദ് മറാൻഡി താക്കീതു നൽകി.
ആണവ ചർച്ചയില്ലെന്നു വക്താവ്
ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധ വച്ചിട്ടുള്ളതെന്നും യുറേനിയം വിഷയം സംസാരിച്ചിട്ടേയില്ലെന്നും വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു.
ഹോർമുസിൽ മൈനുകൾ നീക്കം ചെയ്യാൻ യുഎസുമായി സഹകരിക്കും എന്ന റിപ്പോർട്ടും അദ്ദേഹം തള്ളി.
Trump says Iran talks going well