
ന്യൂഡൽഹി: ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ആദിവാസി സമൂഹങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും പ്രതിരോധ-നയതന്ത്ര മേഖലകൾക്കും അതീവ പ്രാധാന്യമുള്ളതാണ് 81,000 കോടി രൂപയുടെ ഈ പദ്ധതിയെന്നും കേന്ദ്രം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ആന്തമാൻ സന്ദർശിച്ച രാഹുൽ ഗാന്ധി, ഈ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന് ആരോപിച്ചിരുന്നു. ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റി മഴക്കാടുകൾ നശിപ്പിക്കുന്നത് പ്രകൃതിക്കും ആദിവാസി പാരമ്പര്യത്തിനും നേരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതിന് മറുപടിയായാണ് പദ്ധതിയുടെ സാങ്കേതികവും തന്ത്രപരവുമായ വശങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം വിശദീകരണം നൽകിയത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ഈ പദ്ധതി നിർണ്ണായകമാണ്. ആന്തമാൻ തീരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തുറമുഖം വികസിപ്പിക്കുന്നത് വഴി ഇന്ത്യയെ ഒരു സുപ്രധാന സാമ്പത്തിക-നയതന്ത്ര ഹബ്ബാക്കി മാറ്റാൻ സാധിക്കും. വിദേശ ശക്തികളുടെ സാന്നിധ്യം നിയന്ത്രിക്കാനും സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാനും ഈ സൈനിക-വാണിജ്യ കേന്ദ്രം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ദ്വീപ് സമൂഹത്തിന്റെ കേവലം രണ്ട് ശതമാനം ഭൂമി മാത്രമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ആകെ വേണ്ടിവരുന്ന 166.1 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ 130.75 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വനഭൂമി. ഇതിൽ 7.11 ലക്ഷം മരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി മുറിച്ചുമാറ്റും. ഇതിന് പകരമായി 2019-ലെ വിജ്ഞാപനപ്രകാരം ഹരിയാനയിലും മധ്യപ്രദേശിലുമായി ഏകദേശം 23,000 ഹെക്ടറിലധികം ഭൂമിയിൽ വനവൽക്കരണം നടത്താൻ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രദേശത്തെ അതീവ ദുർബല ഗോത്ര വിഭാഗമായ 'ഷോംപെൻ' സമുദായത്തെ പദ്ധതി ബാധിക്കില്ലെന്ന് മന്ത്രാലയം ഉറപ്പുനൽകുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന ട്രൈബൽ റിസർവ് ഭൂമിക്ക് പകരമായി 76.98 ചതുരശ്ര കിലോമീറ്റർ ഭൂമി ട്രൈബൽ റിസർവായി പുനർവിജ്ഞാപനം ചെയ്യും. ആദിവാസികളുടെ അവകാശങ്ങളും ജീവിതരീതിയും സംരക്ഷിച്ചുകൊണ്ടുതന്നെ രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തി പദ്ധതി നടപ്പാക്കുമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.