
മസ്‌കറ്റ് : ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഒമാനിലെ വത്തിക്കാൻ അംബാസഡർ ആർച്ച്ബിഷപ്പ് ഡോ. നിക്കോളാസ് ഹെന്റി തേവനിനും കൂടിക്കാഴ്ച നടത്തി. മസ്‌കത്തിൽ വെച്ച് നടന്ന ഔദ്യോഗിക ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും പരസ്പര സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. സൗഹൃദത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തപ്പെട്ടു.
മതാന്തര-സാംസ്‌കാരിക സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധത അറിയിച്ചു. ആഗോളതലത്തിൽ സമാധാനവും നീതിയും ഉറപ്പാക്കുന്നതിനായി വത്തിക്കാൻ നടത്തുന്ന ഇടപെടലുകളെ ഒമാൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ലോകത്തെ വിവിധയിടങ്ങളിലെ യുദ്ധങ്ങൾ അവസാനിപ്പിക്കാനും അതിക്രമങ്ങൾ ഉപേക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന പോപ്പ് ലിയോ പതിനാലാമന്റെ സമാധാനപരമായ നിലപാടുകൾക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന വത്തിക്കാന്റെ സന്ദേശം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി കൂട്ടിച്ചേർത്തു.