
ടാമ്പാ : ഫ്ലോറിഡയിലെ ടാമ്പാ ബേയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം, കാണാതായ സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി നഹിദ ബ്രിസ്റ്റി (27) യുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗ്ലാദേശ് സ്വദേശികളായ നഹിദയെയും സുഹൃത്ത് സമീൽ ലിമോനെയും (27) ഏപ്രിൽ 16 മുതലാണ് കാണാതായത്.
കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു നഹിദ. പരിസ്ഥിതി ശാസ്ത്രത്തിൽ AI ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു സമീൽ. മൃതദേഹങ്ങൾ ബംഗ്ലാദേശിലെ ഇവരുടെ കുടുംബങ്ങൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
സമീൽ ലിമോന്റെ മൃതദേഹം നേരത്തെ പ്ലാസ്റ്റിക് ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് നഹിദയുടെ മൃതദേഹ അവശിഷ്ടങ്ങൾ ജലാശയത്തിൽ നിന്ന് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയും പല്ലുകളുടെ ഘടനയിലൂടെയുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ലിമോന്റെ റൂംമേറ്റായ ഹിഷാം അബുഗർബിയ (26) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഇരട്ടക്കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
മൃതദേഹം എങ്ങനെ മറവു ചെയ്യാം എന്നതിനെക്കുറിച്ച് പ്രതി ChatGPT-യോട് ചോദിച്ചതായും "തലയോട്ടിയിൽ കത്തി തുളച്ചുകയറുമോ", "വെടിയൊച്ച അയൽക്കാർ കേൾക്കുമോ" തുടങ്ങിയ കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞതായും അന്വേഷണസംഘം കണ്ടെത്തി.
പ്രതിക്ക് മുൻപും അക്രമാസക്തമായ സ്വഭാവമുണ്ടായിരുന്നതായും താൻ ദൈവമാണെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നതായും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.