Image

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; അധ്യാപകന്റെ മാനസിക പീഡനം മൂലമെന്ന് ആദിത്യന്റെ കുടുംബം

Published on 01 May, 2026
നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; അധ്യാപകന്റെ മാനസിക പീഡനം മൂലമെന്ന്  ആദിത്യന്റെ കുടുംബം

ബെംഗളൂരു ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ (20) മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ നിരന്തരമായ മാനസിക പീഡനമാണ് ആദിത്യനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

ആദിത്യൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപകൻ സന്ദീപ് പാണ്ഡെ പരസ്യമായി അധിക്ഷേപിച്ചതായി കുടുംബം പറയുന്നു. വിഷുവിന് നാട്ടിലെത്തിയപ്പോൾ അധ്യാപകൻ തന്നെ ടാർഗറ്റ് ചെയ്യുന്നതായും മാനസികമായി തളർത്തുന്നതായും ആദിത്യൻ അമ്മയോട് പറഞ്ഞിരുന്നു. വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും ഇങ്ങനെയൊരു കടുംകൈ അവൻ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു. അധ്യാപകൻ ആദിത്യനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കോളേജിലെ സഹപാഠി ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

അരുവിക്കര ഇരുമ്പ സ്വദേശിയായ ആദിത്യനെ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികൾ കോളേജ് കഴിഞ്ഞെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പരാതി സ്വീകരിക്കാൻ വിമുഖത കാണിച്ചതായും കുടുംബം ആരോപിക്കുന്നു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക