
ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയ്ക്കെതിരേ പരാമര്‍ശം നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കാനും സമന്‍സ് ലഭിക്കുമ്പോള്‍ ഹാജരാകാനും കോടതി ഖേരയോട് നിര്‍ദ്ദേശിച്ചു. ഗുവാഹാട്ടി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഖേര സുപ്രീംകോടതിയിലെത്തിയത്.
ഖേരയ്ക്കെതിരായ ആരോപണങ്ങള്‍ വിചാരണയില്‍ തെളിയേണ്ടതാണെന്നും അറസ്റ്റുചെയ്ത് പ്രയാസപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. അതേസമയം, അസം സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഭാര്യയുടെ വ്യാജ പാസ്പോര്‍ട്ടാണ് ഖേര പ്രദര്‍ശിപ്പിച്ചതെന്ന് മേത്ത ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വിധിപറയാന്‍ മാറ്റുകയായിരുന്നു. ഹിമന്തയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയ്ക്ക് ഒന്നിലേറെ രാജ്യങ്ങളുടെ പാസ്പോര്‍ട്ടും വിദേശത്ത് ആസ്തിയുമുണ്ടെന്നും അതൊന്നും മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് ഖേര ആരോപിച്ചത്.