
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 17 ആയി. തൃശൂർ സ്വദേശി രാകേഷ് ആണ് ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. സ്‌ഫോടനത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ രാകേഷ് അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ചികിത്സയിലിരിക്കെ എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനും, വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശനും മരണപ്പെട്ടിരുന്നു. ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20-ഓടെയായിരുന്നു തൃശൂർ പൂരത്തിന് മുന്നോടിയായി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെ നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്.
അപകടത്തിൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അപകടസ്ഥലത്ത് നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ തിരിച്ചറിയാനായത്. ഇതോടെ ദുരന്തത്തിൽപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ വ്യക്തമായിട്ടുണ്ട്.