
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവെപ്പ് നടത്തിയ പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലൻ ആണ് ആക്രമണത്തിന് പിന്നിലെന്ന് ഫെഡറൽ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. പ്രതിയുടെ പക്കൽ നിന്ന് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു 'മാനിഫെസ്റ്റോ' കണ്ടെടുത്തിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഭരണകൂട ഉദ്യോഗസ്ഥരെയും ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ വാഷിംഗ്ടണിൽ എത്തിയതെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി. ലോസ് ആഞ്ചലസിൽ നിന്ന് ട്രെയിൻ മാർഗ്ഗം ഷിക്കാഗോ വഴിയാണ് ഇയാൾ വാഷിംഗ്ടൺ ഡി.സിയിൽ എത്തിയത്. ചടങ്ങ് നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ ഇയാൾ നേരത്തെ മുറിയെടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയുടെ ഡിജിറ്റൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും എഫ്.ബി.ഐ വിശദമായി പരിശോധിച്ചുവരികയാണ്. അറസ്റ്റിന് പിന്നാലെ, ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ വെടിവെക്കാൻ താൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെങ്കിലും, ഇയാൾ നിയമപരമായി തോക്കുകൾ വാങ്ങുകയും അവ ഉപയോഗിക്കാൻ പരിശീലനം നേടുകയും ചെയ്തിരുന്നു. ഇയാളുടെ ടോറൻസിലെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ് നടത്തി.
അലന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ഇയാളുടെ കുടുംബാംഗങ്ങൾ നേരത്തെ തന്നെ പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമണത്തിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെങ്കിലും, നിലവിൽ ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും തോക്ക് കൈവശം വെച്ചതിനും ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.