
വാഷിംഗ്ടൺ ഡി.സി: ടെക്സാസിലെ സാൻ അന്റോണിയോയിലുള്ള പാർക്കിൽ വെച്ച് അമ്മയെയും മൂന്ന് വയസ്സുള്ള മകളെയും ക്രൂരമായി ആക്രമിച്ച കേസിൽ ഇന്ത്യൻ വംശജനായ അഥർവ വ്യാസിനെതിരെ (24) യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നടപടി സ്വീകരിച്ചു. ഏപ്രിൽ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സാൻ അന്റോണിയോ പാർക്കിൽ വെച്ച് ഗബ്രിയേല പെരസ് എന്ന യുവതിയെ അഥർവ വ്യാസ് മുടിയിൽ പിടിച്ചു വലിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഈ സമയത്ത് അമ്മയുടെ കൈയിലിരുന്ന മൂന്ന് വയസ്സുകാരി താഴെ വീഴുകയും കുഞ്ഞിനെ ഇയാൾ ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ മുഖത്തും ശരീരത്തിലും കടിയേറ്റ മുറിവുകളുണ്ടെന്നും ആക്രമണത്തിൽ കുഞ്ഞിന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടതായും പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2023 ഓഗസ്റ്റിൽ സ്റ്റുഡന്റ് വിസയിലാണ് അഥർവ വ്യാസ് അമേരിക്കയിലെത്തിയത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയായിരുന്നു ഇയാളെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2023 നവംബറിൽ ടെക്സാസ് സർവ്വകലാശാലയിൽ വെച്ച് മറ്റൊരു ആക്രമണ കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ അന്ന് ഇയാൾക്കെതിരെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ ഉണ്ടായില്ലെന്ന് ആരോപണമുണ്ട്.
നിലവിലെ ആക്രമണത്തെത്തുടർന്ന് ഇയാളുടെ എഫ്-1 വിസ റദ്ദാക്കിയതായും ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ വിട്ടുകിട്ടുന്നതിനായി ഐസിഇ ഡിറ്റൈനർ അപേക്ഷ നൽകിയതായും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. അമേരിക്കൻ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം കുറ്റവാളികളെ കർശനമായി നേരിടുമെന്ന് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ലോറൻ ബിസ് പ്രസ്താവനയിൽ പറഞ്ഞു.