
വാഷിംഗ്ടൺ ഡി.സി: എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേലിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതായും കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസ് പട്ടേലിനെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ രാജ്യത്ത് കൊലപാതക നിരക്ക് 125 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും വാഷിംഗ്ടൺ ഡി.സിയിൽ മാത്രം കൊലപാതകങ്ങൾ 60 ശതമാനം കുറഞ്ഞതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. എഫ്ബിഐയിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.
അറ്റ്‌ലാന്റിക് മാഗസിനിൽ വന്ന റിപ്പോർട്ടുകളെ തുടർന്ന് കാഷ് പട്ടേൽ ഉടൻ രാജിവെക്കണമെന്ന് സെനറ്റ് ഡെമോക്രാറ്റിക് ലീഡർ ചക്ക് ഷുമർ ആവശ്യപ്പെട്ടു. കാഷ് പട്ടേൽ ഈ പദവിയിൽ തുടരുന്ന ഓരോ ദിവസവും എഫ്ബിഐയുടെ വിശ്വാസ്യത തകരുകയാണെന്നും ട്രംപിനോടുള്ള കൂറ് മാത്രം മാനദണ്ഡമാക്കി ഇത്തരം ഉയർന്ന പദവികളിൽ ആളുകളെ നിയമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഷുമർ സെനറ്റിൽ ആരോപിച്ചു. എന്നാൽ, തന്നെ ലക്ഷ്യം വെച്ച് വാർത്തകൾ നൽകിയ മാധ്യമത്തിനെതിരെ 245 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തുകൊണ്ടാണ് പട്ടേൽ നേരിടുന്നത്. ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന കാഷ് പട്ടേലിന്റെ നേതൃത്വത്തിൽ എഫ്ബിഐ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.