
കർണാടകയിലെ കുടക് ജില്ലയിലെ കുട്ട ഗ്രാമത്തിൽ യുഎസ് വിനോദസഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഹോംസ്റ്റേ ഉടമയെയും ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിയും ഹോംസ്റ്റേയിലെ പാചകക്കാരനും കെയർടേക്കറുമായ വ്യക്തിയാണ് കേസിലെ പ്രധാന പ്രതി. ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തപ്പോൾ, കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിനും വിവരങ്ങൾ അധികൃതരെ അറിയിക്കാതിരുന്നതിനുമാണ് ഹോംസ്റ്റേ ഉടമയെ പോലീസ് പിടികൂടിയത്.
ഒരാഴ്ച മുൻപാണ് കേസിന് ആധാരമായ സംഭവം നടന്നത്. മദ്യത്തിൽ ലഹരിമരുന്ന് കലർത്തി നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു. ലഹരി കലർത്തിയ മദ്യമാണ് തനിക്ക് നൽകിയതെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയം പുറംലോകമറിയാതിരിക്കാൻ ഹോംസ്റ്റേ ഉടമ യുവതിയുടെ വൈ-ഫൈ കണക്ഷൻ മൂന്നുദിവസത്തോളം വിച്ഛേദിക്കുകയും, പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. എന്നാൽ മൈസൂരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞ് തന്ത്രപൂർവം ഹോംസ്റ്റേയിൽനിന്ന് പുറത്തുകടന്ന യുവതി ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ബിന്ദു മണി ആർ.കെ. ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.