
ഫ്ലോറിഡയിൽ നിന്നുള്ള ആഫ്രിക്കൻ അമേരിക്കൻ റെപ്. ഷീലാ ഷെർഫിലസ്-മക്കോർമിക് (ഡെമോക്രാറ്റ്) യുഎസ് ഹൗസിൽ നിന്നു രാജിവച്ചു. നികുതി നൽകുന്നവരുടെ $5 മില്യൺ അടിച്ചു മാറ്റി എന്ന ആരോപണത്തിന്റെ പേരിൽ എത്തിക്‌സ് കമ്മിറ്റിയുടെ നടപടി വരാനിരിക്കെയാണ് അവർ രാജി പ്രഖ്യാപിച്ചത്.
രണ്ടു ഡസനിലധികം നിയമങ്ങൾ ഷെർഫിലസ്-മക്കോർമിക് ലംഘിച്ചെന്നു കഴിഞ്ഞ മാസം കമ്മിറ്റി കണ്ടെത്തിയിരുന്നു. അതിന്റെ പേരിൽ ഇംപീച്ച്മെന്റ് അല്ലെങ്കിൽ പുറത്താക്കൽ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു.
സ്‌പീക്കർ മൈക്ക് ജോൺസണ് എഴുതിയ കത്തിൽ ഷെർഫിലസ്-മക്കോർമിക് പറഞ്ഞു: "എന്റെ വോട്ടർമാരുടെയും കോൺഗ്രസിന്റെയും താല്പര്യങ്ങൾ പരിഗണിക്കുമ്പോൾ മാറി നിൽക്കുന്നതാണ് നല്ലതെന്നു സൂക്ഷ്മമായ ചിന്തയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം ഞാൻ തീരുമാനിച്ചു."
ഇതോടെ യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം 217-213 ആയി. റെപ്. എറിക് സാൽവൽ (ഡെമോക്രാറ്റ്-കലിഫോർണിയ), റെപ്. ടോണി ഗോൺസാലസ് (റിപ്പബ്ലിക്കൻ-ടെക്സസ്) എന്നിവർ കഴിഞ്ഞ മാസം രാജിവച്ചിരുന്നു.
എത്തിക്‌സ് അന്വേഷണം നേരിടുന്ന റെപ്. കോറി മിൽസ് (റിപ്പബ്ലിക്കൻ-ഫ്ലോറിഡ) പുറത്താവുന്ന സ്ഥിതിയാണ്. അതും കൂടി സംഭവിച്ചാൽ പാർട്ടിയുടെ ഭൂരിപക്ഷം വീണ്ടും ചുരുങ്ങും. ഈ വർഷം ആദ്യം റിപ്പബ്ലിക്കൻ നിര വിട്ടു സ്വതന്ത്രനായ റെപ്. കെവിൻ കൈലി (കലിഫോർണിയ) ഇപ്പോഴും പാർട്ടി ബന്ധം തുടരുന്നുണ്ട്.
അന്യായമെന്നു ആരോപണം
ഹൗസ് എത്തിക്സ് കമ്മിറ്റിയുടെ നടപടിക്രമങ്ങൾ അന്യായമാണെന്നു ഷെർഫിലസ്-മക്കോർമിക് ആരോപിച്ചു. കോവിഡ് 19 ഫണ്ടുകളിൽ തിരിമറി നടത്തി എന്ന ആരോപണം അന്വേഷിച്ച കമ്മിറ്റി അവരെ കുറ്റക്കാരിയായി കണ്ടിരുന്നു. രണ്ടു പാർട്ടികളിലെയും അംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റി 25 കുറ്റങ്ങളാണ് അവരുടെ മേൽ ചുമത്തിയത്.
Democrat found guilty of funds theft quits