
മഹാരാഷ്ട്രയിലെ പരത്‌വാഡയിൽ ഇരുനൂറോളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ അയാൻ അഹമ്മദിന്റെ (19) അമിതമായ ആഡംബര ജീവിതത്തെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുമാണ് പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തുന്നത്. പ്രായത്തിന് കവിഞ്ഞ ആഡംബരങ്ങളും ഭീമമായ സമ്പത്തും ഇയാൾക്ക് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് പോലീസ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രതിയുടെ വീഡിയോകളാണ് അന്വേഷണത്തിൽ വഴിത്തിരിവാകുന്നത്. വിലകൂടിയ ആഡംബര കാറുകളിൽ സഞ്ചരിക്കുന്നതും, തോക്കിന് സമാനമായ ആയുധം കയ്യിൽ പിടിക്കുന്നതും, കെട്ടുകണക്കിന് പണം പ്രദർശിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഐഫോണുകൾ ഉൾപ്പെടെയുള്ള ആഡംബര ഉൽപ്പന്നങ്ങൾ കാണിച്ച് താൻ ഒരു അപകടകാരിയാണെന്ന് വരുത്തിത്തീർക്കാൻ അയാൻ ശ്രമിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണോ ഇയാൾ പണം സമ്പാദിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
അമരാവതിയിലെ കട്ടോറ നാക്കയിലുള്ള ഒരു അപ്പാർട്ട്മെന്റാണ് കുറ്റകൃത്യത്തിന്റെ കേന്ദ്രമെന്ന് പോലീസ് കണ്ടെത്തി. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഈ ഫ്ലാറ്റ് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ ഫ്ലാറ്റിനെ പ്രദേശവാസികൾ 'അനാശാസ്യ കേന്ദ്രം' എന്നാണ് വിളിക്കുന്നത്. അർദ്ധരാത്രിയിൽ മുഖം മറച്ചെത്തുന്ന യുവതീ-യുവാക്കളുടെ സാന്നിധ്യം ഇവിടെ സ്ഥിരമായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
പ്രതിയുടെ സുഹൃദ്‌വലയത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന ഥാർ ജീപ്പിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും, വീഡിയോയിൽ കാണുന്ന തോക്കിന് ലൈസൻസ് ഉണ്ടോ എന്നതിനെക്കുറിച്ചും പോലീസ് പരിശോധന നടത്തിവരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഇയാൾക്ക് സഹായം നൽകിയവരെയും കേസിലെ കൂടുതൽ കണ്ണികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.