
ചൊവാഴ്ച്ച പാക്കിസ്ഥാനിൽ ആരംഭിക്കുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച യുഎസ്-ഇറാൻ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് യുഎസ് ഉപരോധിക്കുന്നതും അവർ ഉന്നയിക്കുന്ന വ്യവസ്ഥകൾ അന്യായമാണ് എന്നതുമാണ് ഇറാൻ കാരണങ്ങളായി പറയുന്നത്.
യുഎസ് ആവശ്യങ്ങൾ അമിതമാണെന്നും അവരുടെ പ്രതീക്ഷകൾ അയഥാർഥമാണെന്നും ഭരണകൂടം നിയന്ത്രിക്കുന്ന ഇർനാ ന്യൂസ് ഏജൻസി പറഞ്ഞു. "യുഎസ് നിലപാടുകൾ കൂടെക്കൂടെ മാറിക്കൊണ്ടിരിക്കുന്നു. പറയുന്നതെല്ലാം പതിവായി പരസ്‌പര വിരുദ്ധമാവുന്നു. അവർ നടത്തുന്ന ഹോർമുസ് ഉപരോധം വെടിനിർത്തലിന്റെ ലംഘനവുമാണ്."
ചർച്ച നടക്കുമെന്ന് പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടുമില്ല.
യുഎസ് സംഘം തിങ്കളാഴ്ച്ച ചർച്ചകൾക്കായി ഇസ്ലാമാബാദിൽ എത്തുമെന്നു ട്രംപ് ശനിയാഴ്ച്ച പറഞ്ഞിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇക്കുറി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും വാൻസ് തന്നെയാണ് സംഘത്തെ നയിക്കുക എന്ന റിപ്പോർട്ടുകൾ പിന്നാലെ വന്നു.
ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണമെന്നും ഹോർമുസ് തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടമാക്കുന്നത് അണ്വായുധം ഉണ്ടാക്കാനല്ല എന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. അത് തടയാൻ യുഎസിന് അധികാരമില്ലെന്നും അവർ വാദിക്കുന്നു.
ഹോർമുസ് നിയന്ത്രണം കൈവിടാൻ സമമർദം ചെലുത്തിയിട്ടു കാര്യമില്ലെന്നും ഇറാൻ പറയുന്നു.
യുഎസ് വ്യവസ്ഥകൾ തള്ളിയാൽ ഇറാന്റെ ഓരോ പവർ സ്റ്റേഷനും അടിച്ചു തകർക്കും എന്നാണ് ട്രംപിന്റെ ഭീഷണി. പാലങ്ങളും തകർക്കുമെന്നു ട്രംപ് ഞായറാഴ്ച്ച ട്രൂത് സോഷ്യലിൽ കുറിച്ചു.
അത്തരം ഭീഷണിയൊന്നും വിലപ്പോവില്ലെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. അമേരിക്കൻ നിലപാടിനെ അപലപിച്ച അദ്ദേഹം, ഇറാന്റെ ആണവ പദ്ധതി ആയുധങ്ങൾ നിർമിക്കാനല്ല എന്ന് ആവർത്തിച്ചു. ആണവോർജ പ്ലാന്റുകൾ നിർമിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
"ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്, ഞങ്ങളുടെ പ്രതിരോധത്തിന് ആവശ്യമായ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നത്," അദ്ദേഹം പ്രസ് ടി വിയിൽ പറഞ്ഞു.
400 കിലോ സമ്പുഷ്ട യുറേനിയം കൈവശമുള്ള ഇറാൻ അവരുടെ മരവിപ്പിച്ച $20 ബില്യൺ വിട്ടു കിട്ടണം എന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. യുഎസ്-ഇസ്രയേലി ആക്രമണങ്ങൾക്കു നഷ്ടപരിഹാരമായി $270 ബില്യൺ കിട്ടണമെന്നും അവർ പറയുന്നു.
Iran won't attend Islamabad talks