
റോം: ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാരെ വെടിവച്ചുകൊന്നു. ബെർഗാമോ പ്രവിശ്യയിലെ കോവോയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച സിഖ് ആരാധനാലയമായ ഗുരുദ്വാറിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെയാണ് വെടിയേറ്റത്.
വൈശാഖി ഉത്സവത്തിന്‍റെ ഭാഗമായി ഗുരുദ്വാറിൽ പ്രാർത്ഥനയ്ക്കായി നിരവധി പേർ എത്തിയിരുന്നു. അതിനിടെയാണ് ആക്രമണം നടക്കുന്നത്. 48 വയസുകാരായ രഗീന്ദർ സിങ്, ഗുർമിത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. പലതവണ വെടിയുതിർത്ത ശേഷം അക്രമി കാറിൽ രക്ഷപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. അതിനിടെ ഗുരുദ്വാരയിൽ വരുന്ന ഒരു ഇന്ത്യക്കാരൻ തന്നെയാണ് കൊലനടത്തിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വെടിവെപ്പിൽ മറ്റൊരാൾക്ക് പരുക്കേറ്റതായും ഇവർ വ്യക്തമാക്കി