
തൃശൂർ: തൃശൂരിൽ ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. കൊടകര മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. അൽജോയുടെ സഹോദരൻ അനോജിനും പമ്പു കടിയേറ്റു. അനോജിന്‍റെ നില ഗുരുതരമാണ്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്. അതുകൊണ്ട് ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയത്. ആശുപത്രിയിൽ കൊണ്ടുപോവും വഴിയാണ് അൽജോ മരിച്ചത്. ഡോക്‌ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് വീട് പരിശോധിക്കാൻ പറയുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. അനോജ് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.