
ലെബനനു നേരെ ആക്രമണം നടത്താൻ പാടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിനു ശക്തമായ താക്കീതു നൽകി. വാഷിംഗ്ടണിൽ ചർച്ചകൾക്കു ശേഷം ഇസ്രയേൽ ലെബനനിൽ 10 ദിവസത്തേക്കു വെടിനിർത്തിയെങ്കിലും ഹിസ്‌ബൊള്ള തീവ്രവാദികളെ തീർക്കാൻ ഇനിയും ആക്രമണം വേണ്ടിവരുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവിച്ചതിനെ തുടർന്നാണു ട്രംപ് ശക്തമായി പ്രതികരിച്ചത്.
"മതി, ഇനി ഇസ്രയേൽ അത് തുടരാൻ പാടില്ല, മതി! ഇനി ബോംബിംഗ് നടത്തുന്നതിൽ നിന്ന് ഇസ്രയേലിനെ യുഎസ് നിരോധിച്ചിരിക്കുന്നു.
"വെടിനിർത്തൽ യുഎസ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു സാധ്യമാക്കിയതാണ്, ഇസ്രയേൽ ഇനി ലെബനനിൽ ബോംബിംഗ് നടത്തില്ല," ട്രംപ് ട്രൂത് സോഷ്യലിൽ പറഞ്ഞു.
ഹിസ്‌ബൊള്ളയെ തീർക്കാൻ ഇനിയും പലതും ചെയ്യാനുണ്ടെന്നാണ് നെതന്യാഹു പറഞ്ഞത്. "ഒരു കൈയ്യിൽ സമാധാനവും മറുകൈയിൽ ആയുധവുമായാണ് ഇസ്രയേൽ നിൽക്കുന്നത്. ഞാൻ സത്യമായി പറയാം, ഞങ്ങൾ ജോലി പൂർത്തിയാക്കിയിട്ടില്ല. ഹിസ്‌ബൊള്ളയുടെ റോക്കറ്റ്-മിസൈൽ ഭീഷണികൾ ഇനിയും ബാക്കിയുണ്ട്."
ഇറാന്റെ പിന്തുണയുള്ള ഹിസ്‌ബൊള്ളയെ തീർക്കാൻ ഒരു രാത്രി പോരെന്നു അദ്ദേഹം പറഞ്ഞു.
ആർക്കും പണം കൊടുക്കില്ലെന്നു ട്രംപ്
ഇറാൻ സമ്പുഷ്ട യുറേനിയം കൈമാറുമ്പോൾ യുഎസ് അവരുടെ മരവിപ്പിച്ച $20 ബില്യൺ വിട്ടുകൊടുക്കുമെന്ന റിപ്പോർട്ട് ട്രംപ് നിഷേധിച്ചു. "ഒരു തരത്തിലും ഒരു പണവും ഈ ഇടപാടിൽ ഉൾപ്പെടുന്നില്ല. ലെബനനുമായി അതിനു ബന്ധവുമില്ല. ആ രാജ്യവുമായി യുഎസ് വേറിട്ട് സംസാരിക്കും, ഹിസ്‌ബൊള്ള പ്രശ്നം ഉചിതമായ വിധം പരിഹരിക്കയും ചെയ്യും."
Trump scolds Israel: 'Enough is enough!'