
ബമെൻഡ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാക്പോര് മുറുകുന്നതിനിടെ, ലോകനേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ലിയോ പതിന്നാലാമൻ മാർപാപ്പ. ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ സംഘർഷബാധിത മേഖലയായ
ബമെൻഡ് സന്ദർശിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു കുട്ടം നിഷ്ഠൂരരായ ഭരണാധികാരികൾ ചേർന്ന് ലോകത്തെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദൈവനാമം സ്വന്തം രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നവരെ മാർപാപ്പ ശക്തമായി അപലപിച്ചു. കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന നേതാക്കൾ ഒരു കാര്യം ഓർക്കണം; നശിപ്പിക്കാൻ ഒരു നിമിഷം മതിയാകും. എന്നാൽ പുനർനിർമ്മിക്കാൻ ഒരു ജീവിതകാലം മുഴുവൻ വേണ്ടിവരും, അദ്ദേഹം ഓർമ്മിപ്പിച്ചു.
പത്ത് വർഷത്തോളമായി തീവ്രവാദവും ആഭ്യന്തര കലഹവും മൂലം രക്തച്ചൊരിച്ചിൽ തുടരുന്ന കാമറൂണിലെ ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ആഫ്രിക്കയിലെ നാല് രാജ്യങ്ങളിലായി നടത്തുന്ന 11 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ്
മാർപാപ്പ കാമറൂണിലെത്തിയത്. യുദ്ധക്കൊതിയന്മാരായ ഒരുവിഭാഗം ലോകത്തെ തകർക്കുമ്പോൾ, സ്നേഹവും കാരുണ്യവുമുള്ള സാധാരണക്കാരാണ് ഈ ലോകത്തെ താങ്ങിനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.