
മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വളർച്ചയെക്കുറിച്ച് പാർലമെന്റിൽ കണക്കുകൾ നിരത്തി വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനായുള്ള നിർദ്ദിഷ്ട ചട്ടക്കൂട് ഒരു 'നഷ്ടമില്ലാത്ത' മാതൃകയായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും രാഷ്ട്രീയ പ്രാതിനിധ്യത്തിൽ ഒരു പ്രദേശത്തിനും കുറവുണ്ടാകില്ലെന്ന് ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
സഭയുടെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിലൂടെ, വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കുമെന്നും അതോടൊപ്പം ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയതിന്റെ പേരിൽ സീറ്റുകൾ കുറയുമെന്ന് ഭയപ്പെടുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകാൻ കഴിയുമെന്നും സർക്കാർ കരുതുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആനുപാതികമായ വളർച്ച വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി കൃത്യമായ കണക്കുകൾ നിരത്തി. നിർദ്ദിഷ്ട പ്രോ-റേറ്റ മാതൃക അനുസരിച്ച്, തമിഴ്‌നാട്ടിലെ സീറ്റുകൾ 39-ൽ നിന്ന് 59 ആയി ഗണ്യമായി ഉയരും. അതുവഴി സഭയിലെ 7.23 ശതമാനം പങ്കാളിത്തം നിലനിർത്താൻ അവർക്ക് സാധിക്കും. സമാനമായി കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയും (5.14 ശതമാനം), ആന്ധ്രാപ്രദേശിലേത് 25-ൽ നിന്ന് 38 ആയും (4.65 ശതമാനം) വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു