
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുവരുത്തി ഇസ്രയേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്ന ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. പത്ത് ദിവസത്തെ ഈ താൽക്കാലിക വെടിനിർത്തൽ മേഖലയിൽ സ്ഥിരമായ സമാധാനം കൊണ്ടുവരാനുള്ള വലിയ നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"സമാധാനം കൈവരിക്കുന്നതിനായി ഇരു നേതാക്കളും പത്ത് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളും സമാധാനമാണ് ആഗ്രഹിക്കുന്നത്, അത് വേഗത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു." ട്രംപ് കുറിച്ചു .
പ്രസിഡന്റ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ നേരിട്ടുള്ള ചർച്ചകളെത്തുടർന്നാണ് തീരുമാനം.
ഏപ്രിൽ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണി (EST) മുതൽ (ഇന്ത്യൻ സമയം ഏപ്രിൽ 17 വെള്ളിയാഴ്ച പുലർച്ചെ 3:30) ആണ് വെടി നിർത്തൽ നിലവിൽ വരിക.
വാഷിംഗ്ടണിൽ 34 വർഷത്തിന് ശേഷം നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'ക്ക് പിന്നാലെ ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചതോടെയാണ് യുദ്ധം രൂക്ഷമായത്.
വരും ദിവസങ്ങളിൽ നെതന്യാഹുവിനെയും ജോസഫ് ഔണിനെയും വൈറ്റ് ഹൗസിലേക്ക് നേരിട്ടുള്ള ചർച്ചകൾക്കായി ക്ഷണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ നടപ്പിലാക്കുന്നതിനും ഭാവിയിലെ സമാധാന കരാറുകൾക്കും നേതൃത്വം നൽകാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരെ ട്രംപ് ചുമതലപ്പെടുത്തി.