
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ മസ്തിഷ്‌കത്തിൽ നീക്കംചെയ്യാൻ കഴിയാത്തവിധം രക്തം കട്ടപിടിച്ചതായി സുഹൃത്ത് മാർക്കസ് കൂട്ടോ. അവശ്യ മുൻകരുതൽ എടുക്കാതിരുന്നതിനാൽ ഇത് നീക്കം ചെയ്യാനാവില്ലെന്നും ഏത് നിമിഷവും പക്ഷാഘാതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
54-കാരനായ കാംബ്ലിക്ക് നിലവിൽ ഗുരുതരമായ ഓർമ്മക്കുറവുണ്ട്. കാര്യങ്ങൾ ഭാഗികമായി മാത്രമേ അദ്ദേഹത്തിന് ഓർത്തെടുക്കാൻ സാധിക്കുന്നുള്ളൂ. മദ്യപാനം പൂർണമായും ഉപേക്ഷിച്ചെങ്കിലും, ഓർമ്മക്കുറവ് കാരണം താൻ പുകവലിക്കാൻ പാടില്ല എന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. ഇത് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിനും തുടർന്ന് പക്ഷാഘാതത്തിനും കാരണമായേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
കാംബ്ലിയുടെ ചികിത്സയ്ക്കും മറ്റ് ചെലവുകൾക്കുമായി സുഹൃത്തും ക്രിക്കറ്റ് സംഘാടകനുമായ മാർക്കസ് കുട്ടോയുടെ നേതൃത്വത്തിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ ഇതിൽ സാമ്പത്തിക സഹായം നൽകുന്നുണ്ട്. സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരും നേരത്തെ സഹായവുമായി രംഗത്തെത്തിയിരുന്നു. ബ്രീച്ച് കാൻഡി ആശുപത്രിയിലെ പ്രശസ്ത ന്യൂറോ സർജൻ ആദിൽ ചഗ്ലയാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
ഭാര്യ ആൻഡ്രിയയ്ക്കും രണ്ട് മക്കൾക്കുമൊപ്പം മുംബൈയിലെ വീട്ടിലാണ് കാംബ്ലി ഇപ്പോൾ കഴിയുന്നത്. വീട്ടിലെ ഫർണിച്ചറുകളിൽ പിടിച്ചുമാത്രം നടന്നിരുന്ന അവസ്ഥയിൽ നിന്ന് ഇപ്പോൾ ഒരു ഊന്നുവടിയുടെ സഹായത്തോടെ സ്വയം നടക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ടിവി കാണാനോ വാർത്തകൾ പിന്തുടരാനോ അദ്ദേഹത്തിന് പ്രയാസമാണ്. എങ്കിലും മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു.
ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം കാംബ്ലി അടുത്തിടെ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചു. പ്രശസ്തമായ ഒരു ഐസ്‌ക്രീം ബ്രാൻഡിന്റെ പരസ്യത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഈ പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.
2024 ഡിസംബറിൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള 1983-ലെ ലോകകപ്പ് ടീം കാംബ്ലിയെ പുനരധിവാസ കേന്ദ്രത്തിലയക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാമ്പത്തികവും പ്രായോഗികവുമായ കാരണങ്ങളാൽ അത് നടന്നില്ല. മികച്ച ചികിത്സ നൽകിയാൽ നിലവിലെ അവസ്ഥയിൽ നിന്ന് കൂടുതൽ മോശമാകാതെ അദ്ദേഹത്തെ സംരക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും കുടുംബവും.