Image

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് യൂറോപ്യൻ രാജ്യങ്ങളുടെ സഖ്യം; യുഎസിനെ ഒഴിവാക്കിയേക്കും

Published on 15 April, 2026
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക്  യൂറോപ്യൻ രാജ്യങ്ങളുടെ സഖ്യം; യുഎസിനെ ഒഴിവാക്കിയേക്കും

ഡൽഹി: യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ  ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സഖ്യം രൂപീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി മൈൻ നീക്കം ചെയ്യുന്ന കപ്പലുകളും മറ്റു നാവിക സേനാംഗങ്ങളെയും വിന്യസിക്കാനാണ് നീക്കം. എന്നാൽ പദ്ധതിയിൽ അമേരിക്കയെ ഉൾപ്പെടുത്തിയേക്കില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള യുദ്ധാനന്തര അന്താരാഷ്ട്ര പ്രതിരോധ ദൗത്യത്തിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ തുടങ്ങി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളെ ഒഴിവാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച പറഞ്ഞു. യൂറോപ്യൻ നാവികസേനകൾ യുഎസ് കമാൻഡിന് കീഴിലല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ആഗോള കപ്പൽ കമ്പനികൾക്കിടയിൽ വീണ്ടും വിശ്വാസം വളർത്തുന്നതിനും ജലപാതയിലൂടെ ഗതാഗതം പുനരാരംഭിക്കുന്നതിനും വേണ്ടിയാണ് പദ്ധതി. എന്നാൽ യുദ്ധം എന്ന് അവസാനിക്കും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകളിൽ നേരത്തെ വിമുഖത കാട്ടിയിരുന്ന ജർമ്മനിയും യൂറോപിന്റെ പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിവരം.

അതേസമയം, യുഎസ് സെൻട്രൽ കമാൻഡ് ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തി. ഇതോടെ മേഖലയിലെ പ്രധാന സമുദ്രപാതകളുടെ നിയന്ത്രണം യുഎസ് സേന ഏറ്റെടുത്തു. 36 മണിക്കൂറിനുള്ളിൽ ഇറാനുമായുള്ള സമുദ്ര വ്യാപാരം പൂർണ്ണമായും നിർത്തിവെച്ചതായി യുഎസ് അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക