
കേരളത്തിൽ കടുത്ത വേനൽ ചൂട് തുടരുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. താപനില ക്രമാതീതമായി വർദ്ധിച്ചതോടെ വീടുകളിലും ഓഫീസുകളിലും എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർദ്ധിച്ചതാണ് ഉപഭോഗം കുത്തനെ കൂടാൻ കാരണമായത്.
ഏപ്രിൽ 12 – ന് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,933 മെഗാവാട്ടിലെത്തി, കഴിഞ്ഞ മാർച്ചിലെ റെക്കോർഡ് മറികടന്നു. അന്ന് രാത്രി 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ആകെ ഉപയോഗിച്ചത്. ഉപഭോഗം ഇനിയും ഉയർന്നാൽ വിതരണ ശൃംഖലയെ ബാധിക്കുമെന്നും, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ പ്രാദേശികമായി വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്തെ കാലാവസ്ഥാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്ത് 38 ഡിഗ്രി വരെയും മറ്റ് മിക്ക ജില്ലകളിലും 37 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്