
ഇറാൻ അണ്വായുധം ഉണ്ടാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുവദിക്കില്ലെന്നും ആ ലക്‌ഷ്യം വച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. ഇസ്ളാമാബാദിൽ വീണ്ടും ചർച്ചകൾക്കു അരങ്ങൊരുങ്ങുമ്പോഴാണ് യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിൽ വലതുപക്ഷ ടെർണിങ് പോയിന്റ് യുഎസ്എ ചടങ്ങിൽ വാൻസ് ഇക്കാര്യം അറിയിച്ചത്.
ചർച്ചകൾ ഫലപ്രദമാണെന്നു വാൻസ് പറഞ്ഞു. എന്നാൽ ട്രംപ് കൂടുതൽ വിശാലമായ കരാറാണ് ഉദ്ദേശിക്കുന്നത്. "വെടിനിർത്തൽ ഫലപ്രദമായി. ഇനി യുദ്ധവിരാമം നടപ്പാക്കാൻ ലളിതമായ വ്യവസ്ഥയാണ് ട്രംപ് വച്ചിട്ടുള്ളത്. ഇറാൻ അണ്വായുധം ഉണ്ടാക്കരുത്.
"അപ്പോൾ അവർക്കു ന്യായമായ സാമ്പത്തിക പുരോഗതി കൈവരിക്കാൻ വഴി തെളിയും. ഒരു പ്രസിഡന്റിനും ഇത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഗംഭീരമായ കരാറാണ് ട്രംപ് ആഗ്രഹിക്കുന്നത്. ആണവ പദ്ധതി നിർത്തി വച്ച് ഭീകരവാദത്തിനുളള സഹായം ഒഴിവാക്കുന്നതോടെ ഇറാൻ ജനതയ്ക്കു വൻ പുരോഗതി ഉണ്ടാവുകയും ചെയ്യും."
വെടിനിർത്തൽ തുടരുന്നതിലല്ല, ശാശ്വത പരിഹാരത്തിലാണ് കാര്യമെന്നു ചൊവാഴ്ച്ച എ ബി സി ന്യൂസിൽ ട്രംപ് പറഞ്ഞിരുന്നു.
Iran can't have nuclear weapon: Vance