
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ 180-ലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയക്കെണിയിൽപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ പരത്വാഡ സ്വദേശി മുഹമ്മദ് അയാസ് (തൻവീർ-19) അറസ്റ്റിലായി. പ്രതിയുടെ കൈവശം മുന്നൂറ്റമ്പതോളം അശ്ലീല വീഡിയോകൾ ഉള്ളതായാണ് വിവരം. ബിജെപി എംപി അനിൽ ബോണ്ടെ നൽകിയ പരാതിയെത്തുടർന്ന് അമരാവതി റൂറൽ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉജേർ ഖാൻ ഇഖ്ബാൽ ഖാൻ എന്നയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പ്, സ്നാപ്ചാറ്റ് എന്നിവ വഴിയാണ് പ്രതി പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു രീതി. പെൺകുട്ടികൾ അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം, ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായും പരാതിയിൽ പറയുന്നു. നിലവിൽ എട്ട് ഇരകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആകെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.
സൈബർ സെല്ലിന്റെ സഹായത്തോടെ കേസിലെ ഗൂഢാലോചനയെക്കുറിച്ച് വിപുലമായ അന്വേഷണമാണ് നടക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉജേർ ഖാൻ എന്ന പ്രതി നൂറോളം വീഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നിൽ വൻ ക്രിമിനൽ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതികൾക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. അമരാവതിയിലെ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.