
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് മാനേജ്‌മെന്റിനും അധ്യാപകർക്കും എതിരെ പ്രതിഷേധം കടുക്കുന്നു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനിച്ചു. ഇതിന് പിന്നാലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുകയാണ്.
എട്ട് അധ്യാപകർക്കെതിരെ മാനേജ്‌മെന്റിന് പരാതി നൽകുന്നതിന് മുന്നോടിയായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പേര് സഹിതം വിദ്യാർത്ഥികൾ വോട്ടെടുപ്പ് നടത്തി. കോളേജിൽ നടക്കുന്നത് ക്രൂരമായ ‘സ്റ്റാഫ് റാഗിംഗ്’ ആണെന്നും വിദ്യാർത്ഥികളുടെ സമരം നിരീക്ഷിക്കാൻ മാനേജ്‌മെന്റ് രഹസ്യമായി ആളെ വെച്ചെന്നും ഉള്ള ഗുരുതര വെളിപ്പെടുത്തലുകൾ ഇന്ന് പുറത്തുവന്നു.