Image

അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിന്റെ മരണം ; പ്രതിക്കൂട്ടിൽ മാനേജ്‌മെന്റും; ഉടമകൾക്കെതിരെ ക്രിമിനൽ കേസുകളെന്ന് റിപ്പോർട്ട്

Published on 15 April, 2026
അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിന്റെ മരണം ;  പ്രതിക്കൂട്ടിൽ മാനേജ്‌മെന്റും; ഉടമകൾക്കെതിരെ ക്രിമിനൽ കേസുകളെന്ന് റിപ്പോർട്ട്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. മരണത്തിൽ അധ്യാപകർക്കെതിരെ നടപടി ശക്തമാകുമ്പോൾ, കോളജ് മാനേജ്‌മെന്റും അന്വേഷണ നിഴലിലാകുകയാണ്. പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന കോളജിന്റെ ഉടമകൾക്കെതിരെ ഭൂമി കയ്യേറ്റം, വ്യാജരേഖ ചമയ്ക്കൽ, അനധികൃത പണമിടപാട് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

​ട്രസ്റ്റ് ചെയർമാൻ എം.എ. അബ്ദുൾ ജബ്ബാർ ഹാജി, മകൻ ജാബിർ ജബ്ബാർ, മകൾ എസ്.വി. സമീറ തുടങ്ങിയവർ ഉൾപ്പെട്ടതാണ് കോളജ് ഭരണസമിതി. അഞ്ചരക്കണ്ടിയിലെ കറുവത്തോട്ടം അനധികൃതമായി കയ്യേറിയെന്നും പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചെന്നും കാണിച്ച് ഇവർക്കെതിരെ സിവിൽ കേസുകളുണ്ട്. ഇതിനുപുറമെ വിദേശ കറൻസി ഇടപാടുകളും കോഴ വാങ്ങലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ട്രസ്റ്റിനെതിരെയുള്ള ആരോപണങ്ങളിൽ ഉൾപ്പെടുന്നു. നേരത്തെ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളജുകൾ അടക്കം വലിയൊരു വിദ്യാഭ്യാസ ശൃംഖല ഉണ്ടായിരുന്നെങ്കിലും പലതും ക്രമക്കേടുകളെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു.

​നിലവിൽ പ്രവർത്തിക്കുന്ന ഡെന്റൽ കോളജിന്റെ ഭൂമിയും സർക്കാർ ഭൂമി കയ്യേറിയതാണെന്ന ആക്ഷേപം ശക്തമാണ്. വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിലെ ആഭ്യന്തര കാര്യങ്ങളിൽ മാനേജ്‌മെന്റ് കാണിക്കുന്ന വീഴ്ചയും അധ്യാപകർക്ക് പീഡനം തുടരാൻ നൽകുന്ന ഒത്താശയുമാണ് ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. വിദ്യാർത്ഥിയുടെ കുടുംബം ഉന്നയിച്ച പരാതികളിൽ മാനേജ്‌മെന്റിന് മറുപടിയില്ല. അതേസമയം, ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ സർവകലാശാലാ സമിതി കോളജിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

​നിതിൻ രാജിന്റെ മരണത്തിൽ ജാതീയ അധിക്ഷേപം നടത്തിയ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണോ മാനേജ്‌മെന്റ് സ്വീകരിച്ചതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സമിതി ക്യാമ്പസിലെത്തി വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കും. മാനേജ്‌മെന്റ് പ്രതിനിധികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സർവകലാശാലയുടെ പരിഗണനയിലാണെന്നാണ് സൂചന.

Join WhatsApp News
The Truthfinder 2026-04-15 09:59:28
ഡോക്ടറായിട്ടെ പുറത്തിറങ്ങു എന്ന് കഠിനമായ ആഗ്രഹം പ്രകടിപ്പിച്ച ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ഡോ. റാമും, റാമിനെ കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വാദിച്ചുറപ്പിക്കുന്ന കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദും നിധിൻ രാജിന്റെ കൊലയിൽ കുറ്റവാളികളാണ്. ഒരു മെഡിക്കൽ കോളേജിൽ നടക്കുന്ന ദൈനംദിന കാര്യങ്ങൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദം, ജാതി ഹിംസകൾ എന്നിവയെ പറ്റി ഒന്നുമറിയില്ലെന്ന പ്രിൻസിപ്പലിന്റെ വാദം സ്വീകാര്യമേയല്ല, എന്ന് മാത്രമല്ല പച്ചക്കള്ളവുമാണ്. ഈ കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റും അതിന്റെ ഭാരവാഹികളും ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. പ്രിൻസിപ്പൽ ഡോ. വിനോദും നിധിൻ രാജിന്റെ കൊലയിൽ കൂട്ടുപ്രതിയാണെന്ന് സംശയിക്കേണ്ടി വരും. ഡോ. റാമിന്റെ ക്രിമിനൽ ഇടപെടലുകളെ സംബന്ധിച്ച് നിർണായകമായ നിരവധി തെളിവുകൾ പുറത്തു വന്നിട്ടും ഡോ. റാമിനെയും സഹ പ്രതികളെയും അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പോലീസധികാരികളെ നയിക്കുന്നത് ജാതീയ മുൻ വിധികളാണ്. കുറ്റം ചെയ്യാതെ തന്നെ ദലിതർ പ്രതിസ്ഥാനത്ത് വരുമ്പോൾ അവരെ ഉടനടി അറസ്റ്റ് ചെയ്യുന്ന കേരള പോലീസ്, സവർണ - സമ്പന്ന വിഭാഗങ്ങൾ പ്രതികളാവുമ്പോൾ അവരെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതിന് കാരണം ദലിതരും പാർശ്വവൽകൃതരും സ്വാഭാവികമായി ഹിംസക്ക് വിധേയരാവേണ്ടവരാണ് എന്ന ജാതി മുൻവിധിയാണ്. നിധിൻ രാജിന്റെ കൊലപാതകം അതുകൊണ്ട് തന്നെ ഒരൊറ്റപ്പെട്ട സംഭവമല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ജാതിക്കോട്ടകളായി നിലനിർത്തുന്ന കേരളത്തിലെ വിദ്യാഭ്യാസ സിസ്റ്റമാണ് നിധിൻ രാജിന്റെ കൊലയുടെ യഥാർത്ഥ ഉത്തരവാദി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് - സ്വകാര്യ സ്റ്റാഫ് റൂമുകൾ ദലിത - പാർശ്വവൽകൃത ജനവിഭാഗങ്ങളെ പുറന്തള്ളിക്കൊണ്ടാണ് നിലനിൽക്കുന്നത്. ഇതിന് പരിഹാരം കാണാനും ഉന്നത വിദ്യാഭ്യാസ മേഖലയെ ജനാധിപത്യവൽക്കുന്നതിലും കേരളത്തിലെ വിപ്ലവ ഭരണകൂടം സമ്പൂർണമായി പരാജയപ്പെട്ടതിന്റെ ഇര കൂടിയാണ് നിധിൻ രാജ്. കേരളത്തിലെ ദലിത് ആദിവാസി വിദ്യാർത്ഥികളെ ഇ ഗ്രാന്റ് ലഭിക്കുന്നതിനായി സമരത്തിലേക്ക് തള്ളിവിട്ട ഒരു ഭരണകൂടത്തിന് പാർശ്വവൽകൃത ജനതയോട് എന്ത് പ്രതിബദ്ധതയാണുള്ളത്?-TS Syam Kumar
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക